Friday, December 14, 2007

കല്ല്യാണ ഉണ്ണികള്‍


സുഹൃത്തുക്കളേ... കാന്പസ്സിലെ ഞങ്ങളുടെ പ്രധാന താവളങ്ങളായിരുന്നു സൈക്കിള്‍ ഷെഡ്ഡ് ,"ഉത്തമേട്ട'ന്‍റെ കാന്‍റീന്‍,സ്പാര്‍ട്സ് റൂമിന്‍റെ അടുത്തുള്ള മരച്ചുവട് എന്നിവ..ഇതില്‍ "സൈക്കിള്‍ ഷെഡ്ഡിന്' വളരെ വലിയ സ്ഥാനമായിരുന്നു ഉണ്ടായിരുന്നത് ... കാരണം പലതാണ്.. ആരാണ് ക്ലാസ്സിലേക്ക് വരുന്ന "സാര്‍' എന്ന് വ്യക്തമായി കാണാനും വിദഗ്ദ്ധമായി ഒളിക്കാനും അതുപോലെ BAയിലെ ചേച്ചിമാരെ നോക്കി വെള്ളമിറക്കാനും പറ്റും. സാധാരണയായി അവിടെ പാര്‍ക്ക് ചെയ്യുന്ന ബൈക്കുകളുടെ മുകളില്‍ ആയിരിക്കും ഞങ്ങളുടെ സ്ഥാനങ്ങള്‍.. അവിടെ ഇരുന്നുകൊണ്ട് ആയിരുന്നു ഞങ്ങള്‍ പല "ചരിത്ര'പരമായ തീരുമാനങ്ങള്‍ എടുത്തിരുന്നത്... പുതിയതായി join ചെയ്ത പെണ്‍കുട്ടികളെ കുറിച്ചുള്ള "വിശേഷണങ്ങളും' അവരെ എങ്ങിനെ "ലൈനാക്കാം' എന്നതിലുള്ള "വിദഗ്േദ്ധാപദേശങ്ങള്‍' ലഭിക്കുന്നതും ഇവിടെ നിന്നായിരുന്നു..
അങ്ങിനെ "പഞ്ചാരയടികളും' "ഒലിപ്പീരു'കളും ഇല്ലാത്ത ഒരുദിവസ്സം... "ലോക്കല്‍' കൂടിയായ "ഡെലീഷിനു്' ഒരു കല്ല്യാണക്ഷണം.. ഒരു സുഹൃത്ത് എന്ന നിലയില്‍ അവനെ സഹായിക്കേണ്ടത് ഞങ്ങളുടെ കടമയാണെന്നു് ഉത്തമബോധ്യമുണ്ടായിരുന്ന ഞങ്ങള്‍ അതിന് തയ്യാറായി.. അങ്ങനെ ഞങ്ങള്‍ (ഡെലീഷ് ,വിജീഷ്,പ്രശാന്ത്,സുബിന്‍,തറ,പിന്നെ ഞാനും.. പിന്നെ ഞങ്ങളുടെ ചില സുഹൃത്തുക്കള്‍ ഒലിപ്പീരിന്‍റെ തിരക്കിലായതിനാലും മറ്റു ചിലര്‍ ലോക്കല്‍സ്സ് ആയതുകൊണ്ടും ഇതില്‍ നിന്നും ഒഴിവായിരുന്നു..)
അതിനു പോവുകയും വളരെ കാര്യമായിതന്നെ പങ്കുകൊള്ളുകയും (ഫുഡ്ഡിംഗില്‍) ചെയ്തു... അതായിരുന്നു ഞങ്ങളുടെ തുടക്കം.. തൃപ്രയാറന്പലത്തിനു ചുറ്റുള്ള "കല്ല്യാണമണ്പങ്ങള്‍' പ്രിയദര്‍ശിനി ഹാള്‍, എസ്സെന്‍ ഹാള്‍ എന്തിന് നാട്ടിക, തൃപ്രയാര്‍ വിട്ട് "തളിക്കുളം' കിംഗ് വരെ ഞങ്ങളുടെ പ്രവര്‍ത്തനമണ്ടലം വ്യാപിച്ചു... കല്ല്യാണത്തിനു പോയാല്‍ മാത്രം പോര ഫുഡ്ഡിംഗ് കഴിഞ്ഞ് "ഫോട്ടോസെഷനില്‍' കൂടി പങ്കെടുത്താല്‍ മാത്രമേ ചിലര്‍‍ക്ക് സമാധാനമായിരുന്നുള്ളൂ.. അങ്ങനെ ഞങ്ങളുടേതായ ഒരു സ്റ്റൈല്‍ ഞങ്ങള്‍ ഫോളോ ചെയ്തുപോന്നു.. ഇതിലും പതിവുപോലെ ഞങ്ങളുടെ "തൊലിക്കട്ടി' ഒരു സംസാര വിഷയമായിരുന്നു..---

സാധാരണയായി പ്രശാന്തിന്‍റേയും ഡെലീഷിന്‍റേയും ബൈക്കുകളായിരുന്നു (ചിലപ്പോള്‍ കടമെടുത്ത ബ്രിജേഷിന്‍റെ ബൈക്കും), ഞങ്ങളുടെ പ്രധാന യാത്രാ സഹായികള്‍.. 11.30-ാടെയുള്ള ഞങ്ങളുടെ ബൈക്കുകളുടെ ശബ്ദം കേള്‍ക്കുന്പോള്‍, "ഇന്ന് എവിടെയാ ഒരു കല്ല്യാണം ഉണ്ട് എന്ന് തോന്നുന്നു.!!' എന്ന വിധത്തിലുള്ള കമന്‍റുകള്‍ ഞങ്ങളുടെ കൂട്ടുകാരുടേയും എന്തിന് പെണ്‍കുട്ടികളുടെ ഇടയില്‍ പോലും ഉയരുന്ന വിധത്തില്‍ ഞങ്ങള്‍ പ്രശസ്തരായി... ""കല്ല്യാണ ഉണ്ണികള്‍'' എന്ന പേരും വീണു.. പതുക്കെ പതുക്കെ ഞങ്ങള്‍ "കല്ല്യാണ റിസപ്ക്ഷനുകള്‍' ഏറ്റെടുത്ത് തുടങ്ങി..."നോണ്‍വെജ്' ആയിരുന്നു ഇതിലേക്ക് ഞങ്ങളെ ആകര്‍ഷിച്ചത്..
അങ്ങനെ ഞങ്ങളുടെ "പൂര്‍വ്വികന്മാരുടെ (സീനിയേഴ്സ്സിന്‍റെ) പാത പിന്തുടര്‍ന്ന് കൊണ്ട് വളരെ വിജയകരമായി ഇതിലും ഞങ്ങള്‍ ഞങ്ങളുടെ കഴിവ് തെളിയിച്ചു... ഇതിനിടയില്‍ ഞാനും പ്രശാന്തും "
മാസ്റ്റേഴ്സ് കോളേജില്‍ ട്യൂഷന് ചേര്‍ന്നിരുന്നു... അങ്ങനെ ഞായറാഴ്ച്ചകളിലെ കല്ല്യാണങ്ങളും ഞങ്ങള്‍ക്ക് തരായി...അങ്ങനെയിരിക്കെ ഒരുദിവസ്സം ട്യൂഷന്‍ കഴിഞ്ഞപ്പോള്‍ പ്രശാന്ത് എന്നോട് പറഞ്ഞു.. "ടാ! ഇന്നൊരു അടിയന്തിരമുണ്ട്..പോരുന്നോ.. വെജ്:ബിരിയാണിയെന്നറിഞ്ഞപ്പോള്‍ പതുക്കെ പിന്‍വലിഞ്ഞ എന്നെ അവന്‍ നിര്‍ബന്ധിച്ചുകൊണ്ട് പോയി.. അവന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ഞങ്ങള്‍ അവിടെയത്തിയപ്പോഴേക്കും ഭക്ഷണം കഴിഞ്ഞ് ആളുകള്‍ പോയിക്കഴിഞ്ഞിരുന്നു.. ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ "ഗഢി!! വട്ടച്ചെന്പ് വരെ കഴുകി കഴിഞ്ഞിരുന്നു..' ബന്ധുവിന്‍റെ വീടായത് കൊണ്ടാവണം
പ്രശാന്ത് നേരെ വീടിനുള്ളിലേക്ക് കയറിപ്പോയി.. അവന്‍റെ കൂടെ പോയില്ലെങ്കില്‍് നാണം കെടുമെന്ന് മനസ്സിലാക്കിയ ഞാന്‍ അവനെ പിന്‍തുടരാന്‍ തന്നെ തീരുമാനിച്ചു.. ചുറ്റുമൊന്ന് കണ്ണോടിച്ച് ഒന്നു പരുങ്ങി ഷൂ ലൈസ്സഴിക്കാന്‍ കുനിഞ്ഞ എന്‍റെ മുതുകത്ത് പെട്ടന്ന് ഒരു കൈ വന്ന് പതുക്കെ വീണു..ഞെട്ടിത്തിരിഞ്ഞ് നോക്കിയപ്പോള്‍ ഒരു "അച്ഛാച്ചന്‍'.

അച്ഛാച്ചന്‍ എന്നോട് ചോദിച്ചു..

" ങാ!! മോന്‍ എന്താ ഇത്രയും വൈകിയേ...!!'

ആകെ പകച്ച് മുഖത്ത് ചേരമയം ലവലേശം പോലുമില്ലാതെ എന്ത് പറയണം എന്നറിയാതെ നിന്ന എന്നെ അടുത്ത ചോദ്യമാണ് ശരിക്കും തകര്‍ത്ത് കളഞ്ഞത്..

""മോനെന്താ ഒറ്റയ്ക്ക് പോന്നത്..അച്ഛനേയും അമ്മയേയും കൂടി കൊണ്ടു വരായിരുന്നില്ലേ..!!'

അവിടെ നിന്ന് ഉരുകിയൊലിച്ച എന്നെ പ്രശാന്ത് അവിടെ നിന്ന് രക്ഷിച്ച് ഉള്ളിലേക്ക് കൊണ്ട്പോയി അവിടത്തെ വീട്ടുകാരോടൊപ്പമിരുത്തി ഭക്ഷണം കഴിപ്പിച്ചു.. ചമ്മി നറുനാശമായി ഇരിക്കുന്ന എന്നെ ഓരോരുത്തരും വന്ന് പരിചയപ്പെടുന്പോള്‍ ഇവിടേക്ക് വരാനായി തോന്നിപ്പിച്ച ആ നിമിഷത്തെ ഞാന്‍ മനസ്സാ ശപിക്കുകയായിരുന്നു.. അച്ഛാച്ചന് ആളെ തെറ്റിയതാണെന്ന് പിന്നീട് മനസ്സിലായെങ്കിലും പ്രശാന്ത് വേണ്ടവിധത്തില്‍ എരിവും പുളിയും ചേര്‍ത്ത് പിറ്റേദിവസ്സം തന്നെ കാന്പസ്സില്‍ അടിച്ച് എന്നെ നാറ്റിച്ചിരുന്നു... പിന്നെ ഞങ്ങളുടെ "ഗുണ്ടി'ന്‍റെ ആദ്യ പ്രതിയിലെ പ്രധാന വിഷയങ്ങളിലൊന്ന് ഇതായിരുന്നു..
ഇതോട്കൂടി ഈ പരിപാടി ഞങ്ങള്‍ നിര്‍ത്തി എന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി.. "അടിപതറാതെ മുന്നോട്ട്' എന്ന പാര്‍ട്ടിമുദ്രവാക്യം പോലെ ഞങ്ങള്‍ കോഴ്സ്സ് തീരുന്നത് വരെ മിക്ക കല്ല്യാണങ്ങളും "അറ്റന്‍റ്' ചെയ്യാന്‍ ‍ഞങ്ങളുടെ കഴിവിന്‍റെ പരമാവധി ഞങ്ങള്‍ ശ്രമിച്ചുപോന്നിരുന്നു.. ആള് കുറഞ്ഞ് ഞങ്ങള്‍(പ്രശാന്ത്,സുബിന്‍,,പിന്നെ ഞാനും.. ) മൂന്ന് പേരായി ചുരുങ്ങിയപ്പോള്‍ ജൂനിയര്‍ താരം പോലീസ്സ് എന്ന സജീഷിനെ ടീമിലെടുത്ത് ഞങ്ങള്‍ ഞങ്ങളുടെ പ്രവര്‍ത്തനം നിലനിര്‍ത്തി... ഇപ്പോഴും കോളേജ്ജീവിതത്തെപറ്റി ആലോചിക്കുന്പോള്‍ ആദ്യം ഓര്‍മ്മയിലേക്കെത്തുന്ന രസകരമായ സംഭവങ്ങളിലൊന്നിതാണ്...

റെജി...

2 comments:

Unknown said...

appol aaranu adiyanthtrathinu poi chekkante veetukar aanennu paranjathu?

ശ്രീ said...

പഴയ ക്യാമ്പസ് ഓര്‍‌മ്മകള്‍‌ നന്നായിരിക്കുന്നു.

അടുത്തത് പോരട്ടേ...

:)